2017 ജനുവരി 16, തിങ്കളാഴ്‌ച

ജീവിതം എന്ന യാഥാർത്യം തുടരുന്നു ...


അദ്ധ്യായം ഒന്ന് 

                                   

             


വിശപ്പിൻറെ നിലവിളി എല്ലുകളെ കാർന്നു തിന്നുമ്പോൾ ഉള്ളിൽ തേങ്ങിക്കരഞ്ഞ  ശബ്ദം ആരുടേതാണ് എന്നു അന്വേഷിച്ചു മുൻപോട്ടു തന്നെ നീങ്ങി .
ദിവസങ്ങൾ പിന്നിട്ടു ....നാഡികൾ  തളർന്നു  ...ക്ഷീണം അത് മാത്രം വിട്ടകലുന്നില്ല ...എന്തിനെയോ തേടിയുള്ള യാത്രയിൽ ഇതൊന്നും വകവയ്ക്കാതെ ..,പിന്നോട്ട് ഒരു പോക്ക് അത് വേണ്ട ,എന്നു നിശ്ചയിച്ചു തന്നെ ഇറങ്ങിയതാണ് ...ഇല്ല ,ഞാൻ തിരിച്ചു പോവില്ല ,അവിടത്തെ ഓർമ്മകൾ പോലും എൻറെ വീഥിയിൽ ഒരു തടസ്സമാവാൻ പാടില്ല.


               നടന്നു നീങ്ങുമ്പോൾ മുൻപോട്ടു എന്താണ് എന്നു ചിന്തിച്ചില്ല .നേരം ഇരുട്ടിത്തുടങ്ങിയത്  അറിയാനുണ്ട് ,രാത്രിയുടെ ശബ്ദം എൻറെ കാതുകളിൽ നിലയ്ക്കാതെ അടിച്ചുകൊണ്ടിരുന്നു ...


                                  ദൂരെ  നിഴലാട്ടം പോലെ ഒരു വെളിച്ചം ...അവിടേക്കു ഞാൻ നീങ്ങി .ഒരു ഓല മേഞ്ഞ വീട് ,ഞാൻ അവിടെ ചെന്ന് വിളിച്ചു, രണ്ടു തവണ ....ആരുമില്ലേ  ഇവിടെ എന്നു ? ഈ നേരത്തു ആര്  എന്ന ശങ്കയോടെ ആവണം അവർ വാതിൽ തുറന്നു .ആരാ ? എന്നവർ ചോദിച്ചു തീരുംമുൻപേ , അവിടെ വീണു .ഓർമ്മയില്ല ഒന്നും ..കുറ്റാക്കൂരിരുട്ട്  ചുറ്റും.കണ്ണ് തുറക്കാൻ പറ്റുന്നില്ല ,ഒരു ഉള്ളോർമ ഉണ്ടോ ഇല്ലയോ എന്ന വിധം .

                                                      എപ്പോഴോ  കണ്ണുതുറന്നപ്പോൾ മണ്ണെണ്ണ വിളക്കിൻറെ വെളിച്ചത്തിൽ ഞാൻ കണ്ടു ...നാലു നിഴലുകൾ ....ഒരു അച്ഛൻ,'അമ്മ  പിന്നെ രണ്ടു കുഞ്ഞുങ്ങൾ ..മൂത്തത് പെൺകുട്ടി ,ഇളയവൻ പിഞ്ചു കുഞ്ഞു ....ഒരു വശത്തേക്ക് മെല്ലെ തല തിരിച്ചു നോക്കി ഒരു കീറിയ പുതപ്പിനിടയിൽ ഒരു വാടിക്കരിഞ്ഞ കോലം ..ഒരു മുത്തശ്ശി ..

                           എൻറെ വെപ്രാളം കണ്ടിട്ടാവും അവർ പറഞ്ഞു കിടന്നോളു...ഇവിടം സുരക്ഷിതമാണ് .ഞാൻ കണ്ട കൂറ്റൻ കെട്ടിടങ്ങളേക്കാൾ  സുരക്ഷിതം .എഴുന്നേറ്റപ്പോൾ ഒരു മൺകലം മുഴുവൻ തുടച്ചെടുത്തു് ആ സ്ത്രീ ഒരു വറ്റ് ചോറ് പോലും ബാക്കി വയ്ക്കാതെ എൻറെ നേർക്ക് നീട്ടി,കുറച്ചു കഞ്ഞിവെള്ളവും .ഞാൻ ഒന്ന് സംശയിച്ചു ,ആകെക്കൂടി കുറച്ചേ ഉള്ളൂ..അവർ കഴിച്ചോ ..ആവോ ? ആ സ്ത്രീ എന്നോട് പറഞ്ഞു കഴിച്ചോളൂ .ആ ചോറിൽ ഒത്തിരി സ്നേഹം കൂടി കലർന്നിട്ടുണ്ട് ...അത് നല്ല രുചിയുള്ള സ്നേഹം ,മാനുഷികതയുടെ ..പരിഗണനയുടെ ...സഹോദര്യത്തിൻറെ .ഞാൻ മുൻപ് കഴിച്ചിട്ടുള്ള രുചികരം എന്നു വിശ്വസിച്ചിരുന്ന ഏതു ഭക്ഷണത്തേക്കാളും  സമൃദ്ധമായതാണ് ഇപ്പോൾ ഞാൻ കഴിക്കുന്നത് എന്നു മനസ് മന്ത്രിച്ചു പലതവണ...
                    മൂത്തപെൺകുട്ടി പതുക്കെ അമ്മയുടെ ചെവിയിൽ മന്ത്രിച്ചത്‌ കേട്ടു , അമ്മേ ഇളയവന് എന്തെങ്കിലും കൊടുക്കേണ്ടേ എന്നു ? അപ്പോൾ അവർ മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു.പതിഞ്ഞ ശബ്ദത്തിൽ ഞാൻ പറഞ്ഞു , ഇത് മതി കുഞ്ഞിന് കൊടുത്തോളു .അവർ പറഞ്ഞു, ഇല്ല കഴിക്കൂ..എൻറെ നിർബന്ധത്തിനു വഴങ്ങി അത് അവർ കുഞ്ഞിന് കൊടുത്തു .
 അവർ എന്നോട് ഒന്നും ചോദിച്ചില്ല ,ഞാൻ  അവരോടു ഒന്നും പറഞ്ഞുമില്ല.

                                 പഴയ കുറെ ഓർമ്മകൾ ...സ്വന്തം ആവശ്യത്തിന് വേണ്ടി സ്‌നേഹിച്ച  അല്ല സ്നേഹം നടിച്ച  മുഖങ്ങൾ ...എല്ലാവർക്കും എല്ലാം കിട്ടിയപ്പോൾ തിരിഞ്ഞു നോക്കാതെ എന്തിന് ഈ ഭാരം? ....കൈ നിറച്ചു കൊടുത്തപ്പോൾ കരുതിയില്ല ,ഞാൻ ഒരു ഭാരം ആകും എന്നു . എല്ലാം ഉണ്ടായിരുന്നു അവിടെ എല്ലാം ..എന്നാൽ ആ വീടിനുള്ളിൽ പരസ്പരം മനസിലാക്കാൻ കഴിയാത്തവിധം ഇരുട്ടായിരുന്നു .എത്രയോ ബൾബുകൾ തെളിഞ്ഞു നിന്നിട്ടും, അവിടെ ഉള്ള ആരും പരസ്പരം കണ്ടില്ല ,അല്ല കാണാൻ ശ്രമിച്ചില്ല.
                                 പക്ഷേ ഇന്ന് ഞാൻ കണ്ടു ,ഈ ഓലമേഞ്ഞ കുടിലിനുള്ളിൽ മണ്ണെണ്ണ വിളക്കിൻറെ  വെളിച്ചത്തിൽ പരസ്പരം കാണാൻ കഴിയുന്ന പട്ടിണികോലങ്ങളെ ..

2017 ജനുവരി 15, ഞായറാഴ്‌ച

ജീവിതം എന്ന യാഥാർത്യം

                                                മുഖവുര


ഞാൻ എന്നു പറയുന്ന രണ്ടക്ഷരം മറ്റുള്ളവർ തരേണ്ട  സ്ഥാനം അല്ല എന്നു മനസിനെ പലതവണ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടാവാം ചിലരെങ്കിലും. മനസ്സ് സ്വന്ത ബന്ധങ്ങളിൽ കുരുങ്ങി കിടക്കുന്ന നിസ്വാർത്ഥമായ സ്നേഹം അതിൻ്റെ അർഥം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ തിടുക്കം കൂട്ടുന്ന ലോകം ഉണ്ടാവുമോ എന്നറിയില്ല.പക്ഷേ ആവശ്യക്കാരന് ഔചിത്യം  പാടില്ല എന്ന തത്വം വിശ്വസിച്ചു സ്നേഹിച്ചു കുട്ടുന്നവരുടെ  മിടുക്കു അപാരം.

           തിരക്കിനിടയിൽ നഷ്ടപെട്ട ഒരു മിന്നാമിനുങ്ങ്   ആരുടെ എങ്കിലും പിടിയിൽ ഒതുങ്ങിയാൽ അത് എങ്ങനെ  ഉള്ളവർ ആണ് എന്നു മനസ് വായിക്കുവാൻ കഴിവില്ലാതെ  പിടയും .അറിയാതെ തന്നെ മനസിൻറെ ഈണങ്ങൾക്കു ഒത്ത് താളമടിക്കാൻ തുടങ്ങുമ്പോൾ നാമറിയാതെ നമുക്ക് ചുറ്റും തീർക്കപ്പെടുന്ന  മതിലുകൾ !

                           ഒരു പുൽച്ചാടിപോലെ പാറിനടക്കാൻ ,ഓരോ പൂവും മധുരിച്ചു നടക്കുന്ന പൂമ്പാറ്റയെ പോലെ ചമഞ്ഞു ഒരുങ്ങാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ?അപ്പോൾ അതാ ഒരാൾ  പൂമ്പാറ്റയെ പൂവിൽ നിന്നു നുള്ളി എടുക്കുന്നു .അയാൾക്ക്‌   അത് അതുഭുതം! പക്ഷേ പൂമ്പാറ്റയ്‌ക്കോ ? അപ്പോൾ ഒരിക്കലും പൂമ്പാറ്റ എത്തി നോക്കിയില്ല,തന്നെ അടർത്തി  എടുത്ത  കൈകൾ ആരുടേത് ആയിരുന്നു എന്നു പൂമ്പാറ്റ ചിന്തിച്ചിട്ടുണ്ടാവുമോ  ? ഇല്ല .പൂമ്പാറ്റ കരുതിയിട്ടുണ്ടാവും  അത് ഒരു ശിശു ആയിരിക്കും .പക്ഷേ അത് ഒരു ശിശു ആയിരുന്നോ ? അതോ ...

                 മുന്നിൽ കാണുന്ന പല നിറത്തിൽ ഉള്ള വെളിച്ചം പകർന്നു നൽകുന്ന ബൾബുകൾ , ദൂരെ  നിന്ന് നോക്കുമ്പോൾ എന്തു ഭംഗി ! ആ കെട്ടിടം .അടുത്ത് ചെന്നപ്പോൾ അറിഞ്ഞു  ആ കോട്ട ഭയാനതകളുടെ താവളം ആയിരുന്നു .


                       വാടിക്കരിഞ്ഞ  ഒരു റോസാപ്പൂവിനെ നോക്കി പകിട്ടാർന്ന റോസാപ്പൂക്കൾ കളിയാക്കി ചിരിച്ചപ്പോൾ മിഴിനിറച്ചു നോക്കി നിന്ന കാറ്റു വീശാൻ  മറന്നു എങ്കിൽ .....വാടിക്കരിഞ്ഞ റോസാപ്പൂഇതളുകൾ വീഴാതിരിക്കുമായിരുന്നു.

                      മനുഷ്യൻ എന്ന വാക്കിന്  ദൈവം തന്ന അർത്ഥം ,അത് എന്താണ് എന്നു അറിയാനുള്ള ജ്ഞാനം എനിക്കില്ല.എന്നാൽ ആ അർത്ഥം അല്ല ഇന്നത്തെ ലോകം എന്ന തോന്നൽ അത് സത്യം.

തുടരും ....